Friday, August 10, 2007

എന്റെ ചില വിഷമതകള്‍

സമയം രാവിലെ ആറുമണി. ഞാന്‍ കിടക്കപ്പായീന്നെഴുന്നേറ്റ് പല്ല് തേപ്പ്, കുളി തുടങ്ങിയ സാധന സാമഗ്രികളെല്ലാം കഴിച്ചു വന്നപ്പോള്‍ റേഡിയോയില്‍ ആറരക്കുള്ള പ്രഭാതഭേരി തുടങ്ങിയിരുന്നു.സൈക്കിള്‍ ഒന്നു പൊടി തട്ടി കുട്ടപ്പനാക്കി.അപ്പോഴേക്കും അമ്മ ഒരു പത്ത് ലിറ്ററിന്റെ പാലും പാത്രം സൈക്കിളിന്റെ ഹാന്റിലില്‍ കൊളുത്തിയിട്ടു. ഒരു കാലികാപ്പിയും അകത്താക്കി ഞാന്‍ അടുത്തുള്ള പാല്‍ സൊസൈറ്റിയിലേക്ക് തെറിച്ചു. ആദ്യമൊക്കെ പാലും കൊണ്ട് രാവിലെ പാല്‍‌സൊസൈറ്റിയിലേക്കുള്ള ഈ പോക്ക് ഒരു കുരിശായി തോന്നിയിരുന്നെങ്കിലും ഈയിടെയായി രാവിലെ തന്നെ പാല്‍‌സൊസൈറ്റിയിലേക്ക് പോകാന്‍ എന്തെന്നില്ലാത്ത ഒരു ഉഷാറാണ്. കാരണം മറ്റൊന്നുമല്ല, ഇപ്പോള്‍ സൊസൈറ്റീ‍ല്‍ കണക്കെഴുതാന്‍ വരുന്നത് ജഴ്സിപശൂനെപോലെ സുന്ദരിയായ ഒരു മധുരപതിനെട്ടുകാരിയാണ്. ഈ സുന്ദരി കണക്കെഴുത്ത് തുടങ്ങുന്നതിന് മുന്‍പ്‌ പുതപ്പിനടിയില്‍ ചുരുണ്ട്മൂടി കിടന്ന്, “ എന്നെകൊണ്ടൊന്നും വയ്യ ഈ വെളുപ്പാന്‍ കാലത്ത് പാലും കൊണ്ട് പോകാന്‍, അമ്മ തന്നെ കൊണ്ടോയാല്‍ മതി” എന്നു പറഞ്ഞിരുന്ന എല്ലാ ചുള്ളന്മാരും ഇപ്പോള്‍ അതിരാവിലെ എഴുന്നേറ്റ് കുളീച്ച് പൌഡറിട്ട് കൃത്യമായി സൊസൈറ്റിയില്‍ വന്ന് പാലളക്കുകയും സൊസൈറ്റി അടക്കുന്നതു വരെ അവിടെ തമ്പടിക്കുകയും ചെയ്തുപോന്നു. ഈ പെണ്‍കണക്കപ്പിള്ള ഉടനൊന്നും പോകല്ലേയെന്ന് ഇവന്മാരുടെ അമ്മമാരും മനമുരുകെ പ്രാര്‍ത്ഥിച്ചു.
ഈ സുന്ദരീ ദര്‍ശനം മാത്രമായിരുന്നില്ല പലരുടെയും ലക്ഷ്യം. വീട്ടില്‍നിന്നും പത്ത് ലിറ്റര്‍ പാലുമായ് വരുന്ന ഗെഡീസ് അതില്‍ ഒരു രണ്ട് മൂന്ന് ലിറ്റര്‍ പാല്‍ മറ്റുള്ള വീടുകളില്‍ വീട്ടുകാരറിയാതെ കൊടുത്തുപോന്നു. അതില്‍ നിന്നും മാസം തോറും കിട്ടുന്ന കാശ് കൊണ്ട് വേണം മുഗള്‍,കാളീശ്വരി,നോബിള്‍,ശില്പി,എസ്സെന്‍, മിനിമുഗള്‍
എന്നീ തിയ്യെറ്ററികളിലെ പടങ്ങള്‍ കാണാനും പിന്നെ മറ്റു വട്ട ചിലവുകളും നടത്താനും
അങ്ങിനെ പാലും കൊടുത്ത് വീട്ടില്‍ തിരിച്ചെത്തി വേഗം തന്നെ പുട്ടടിയും കഴിഞ്ഞ് ഇരിങ്ങാലക്കുടയിലേക്ക് വിട്ടു. ഇന്ന് രാവിലെ 8.30 ക്ക് രാജന്‍ സാറിന്റെ സ്റ്റാറ്റിസ്റ്റിക്സ് ട്യൂഷന്‍ ഉണ്ട്. എന്റെ വീട്ടില്‍ നിന്നും 11 കിലോമീറ്റര്‍ ഉണ്ട് ഇരിങ്ങാലക്കുടയിലേക്ക്. 3 കി.മീ. സൈക്കിളില്‍ പോയിട്ട് വേണം കോണത്തുകുന്ന് എന്ന സ്ഥലത്ത് നിന്നും ഇരിങ്ങാലക്കുടയിലേക്കുള്ള ബസ്സ് പിടിക്കാന്‍. സൈക്കിള്‍ കോണത്തുകുന്നിലെ ഗ്ലാമര്‍ ഓയില്‍ മില്ലിന്റെ സമീപമുള്ള വീട്ടില്‍ പാര്‍ക്ക് ചെയ്ത് ഇരിങ്ങാലക്കുടയിലേക്ക് വണ്ടി കയറി..ഇരിങ്ങാലക്കുട സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി പ്രഭാത് തിയ്യേറ്ററിന്റെ അരികിലൂടെ നടന്ന് രാജന്‍ സാറിന്റെ വീട്ടിലെത്തി. അവിടെ എത്തിയപ്പോല്‍ ഫുള്‍ ട്യൂഷന്‍ പിള്ളാര്‍സ് എത്തിയിട്ടുണ്ടായിരുന്നു. പതിനൊന്നു മണിയായപ്പോഴേക്കും ട്യൂഷന്‍ തീര്‍ന്നു. ശനിയാഴ്ചയായതു കാരണം ഇന്നു വേറെ പരിപാടിയൊന്നുമില്ല. അതുകൊണ്ട് കുറച്ചു നേരം ക്രിക്കറ്റ് കളിച്ചിട്ട് പോകാം എന്ന് എല്ലാരും കൂടി തീരുമാനിച്ചു. അവിടെ അടുത്തുള്ള സുഹൃത്ത് വേഗം വീട്ടില്‍ പോയി ബാറ്റും മറ്റു കുന്ത്രാണ്ടങ്ങളുമായ് വന്നു. ആദ്യം മുനിസിപ്പല്‍ മൈതാനിയില്‍ കളിക്കാമെന്ന് വിചാരിച്ചെങ്കിലും അവിടെ ഏതോ ടൂര്‍ണ്ണമെന്റ് നടക്കുന്നതിനാല്‍ ഞങ്ങള്‍ ബോയ്സ് സ്ക്കൂളിലെ ഗ്രൌണ്ടിലേക്ക് വണ്ടി വിട്ടു.
അങ്ങിനെ ടീമിട്ടു കളി തുടങ്ങി. വല്ല റബ്ബര്‍ ബോളോ, ടെന്നീസ് ബോളൊ ആയിരിക്കുമെന്നാണ് ഞാന്‍ വിചാരിച്ചത് . കളി തുടങ്ങിയപ്പോഴല്ലേ സംഗതി പെശകാണെന്ന് മണത്തത്..നല്ല അസ്സല്‍ കോര്‍ക്ക് ബോളുകൊണ്ടാ കളി. എനിക്ക് പണ്ടേ ഈ കോര്‍ക്ക് ബോളുകൊണ്ടുള്ള കളി പേടിയാ. ഇനിയിപ്പോ കളിക്കാന്‍ ഇല്ലാ എന്നു പറഞ്ഞാല്‍ അതു നാണക്കേടാ..അതുകൊണ്ട് ഞാന്‍ കളിക്കാന്‍ തന്നെ തീരുമാനിച്ചു.
ബാറ്റുചെയ്യാനുള്ള എന്റെ ഊഴം വന്നു. ഓരോ ബോളും പേടിച്ച് പേടിച്ചാണു നേരിട്ടുകൊണ്ടിരുന്നത്. പതുക്കെ ബോള്‍ ചെയ്യണമെന്ന് പന്ത് എറിയുന്നവനോട് പറയണമെന്നുണ്ടായിരുന്നെങ്കിലും എല്ലാവരും കളിയാക്കിയാലോ എന്നു കരുതി ഞാന്‍ മിണ്ടിയില്ല.
ബോള്‍ ചെയ്യുന്നവന്‍ അകലേന്ന് ഓടിവരുന്നതു കണ്ടപ്പോല്‍ തന്നെ എന്റെ നെഞ്ചിടിച്ചു
പ്‌ഠേ....ആ പന്ത് വളരെ കൃത്യമായി എന്റെ ഇടത്തേ കണ്ണിന്റെ മണ്ടക്ക് തന്നെ കൊണ്ടു.ഭൂമി കറങ്ങുന്നുണ്ടെന്ന് ആരോ കണ്ടുപിടിച്ചത് സത്യമാണെന്ന് എനിക്കപ്പോളാണ് മനസ്സിലായത്. ഞാന്‍ താഴെ വീണു..വേദന സഹിക്കാന്‍ പറ്റിയില്ല..ഇടത്തേക്കണ്ണ് ആവുന്നത്ര ഞാന്‍ തുറക്കാന്‍ ശ്രമിച്ചു നോക്കി..പറ്റുന്നില്ല.. അതിനിടയില്‍ ആരോ പോയി അടുത്ത വീട്ടില്‍ നിന്നും കുറച്ച് ഐസുംവെള്ളം കൊണ്ട് വന്ന് കണ്ണില്‍ ഒഴിച്ചു.കുറെ വെള്ളം അകത്താക്കി.നോ രക്ഷ..കണ്ണ് തുറക്കാന്‍ പറ്റുന്നില്ല...

എല്ലാരും കൂടി എന്നെ മുനിസിപ്പല്‍ ഗ്രൊണ്ടിന്റെ അടുത്തുള്ള തോമസ് ഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോയി.ചില പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍ എന്റെ കണ്ണ് ബാന്‍ഡേജ് കൊണ്ട് പൂര്‍ണ്ണമ്മായും മൂടിക്കെട്ടി. ഇനി ഒന്നരമാസം കഴിഞ്ഞേ കെട്ട് അഴിക്കാന്‍ പാടുള്ളൂന്നും രണ്ട് ദിവസം കഴിഞ്ഞ് വിവരം പറയാനും പറഞ്ഞു.

ഒരു കണ്ണ് കൊണ്ട് എന്റെ മുഖം കണ്ണാടിയില്‍ കണ്ട് ഞാന്‍ ഞെട്ടി..ഈശ്വരാ..ഇനി ഒന്നരമാസത്തേക്ക് ഒറ്റക്കണ്ണുംവെച്ച് ഞാന്‍...ഏത് നേരത്താണാവോ എനിക്ക് കളിക്കാന്‍ തോന്നിയത്. പന്തെറിഞ്ഞവനെ ഞാന്‍ മനസ്സില്‍ പ്രാകി കൊന്നു.
ഒരു സുഹൃത്ത് എന്നെ വീട്ടില്‍ കൊണ്ടുവന്നാക്കാനായി എന്റെ കൂടെ വന്നു. ഇരിങ്ങാലക്കുടയില്‍ നിന്ന് കോണത്തുക്കുന്നിലേക്ക് ബസ്സ് കയറി.. ബസ്സില്‍ ഉണ്ടായിരുന്ന് പരിചയക്കാരെല്ലാം എന്തു പറ്റി..
എന്തു പറ്റി.. എന്നു ചോദിച്ചു.. ഞാന്‍ എന്തു പറയാന്‍..സുഹൃത്ത് ചോദിച്ചവരോടെല്ലാം സംഭവം പറഞ്ഞു.
കോണത്തുക്കുന്നില്‍ ബസ്സിറങ്ങി. ഇനി അവിടെ നിന്ന് 3 കിലോമീറ്റര്‍ പോണം വീട്ടിലേക്ക്. പൈങ്ങോട്ടിലേക്ക് അന്ന് ബസ്സ് സര്‍വ്വീസ് ഉണ്ടായിരുന്നില്ല
. എന്റെ സൈക്കിള്‍ അവിടെ ഉണ്ടായിരുന്നെങ്കിലും ഈ കോലത്തില്‍ എങ്ങിനെ സൈക്കിളില്‍ പോകും. അപ്പോഴേക്കും കോണത്തുക്കുന്നില്‍ ഓട്ടോറിക്ഷ ഓടിച്ചിരുന്ന എന്റെ ബന്ധുവായ സജീവന്‍ ചേട്ടന്‍ ഓടിവന്നു.
എന്താടാ കണ്ണൊക്കെ കെട്ടിപൂട്ടി വച്ചിരിക്കുന്നേ....ഞാന്‍ സംഭവം ചുരുക്കി വിശദീകരിച്ചു. വേഗം തന്നെ പുള്ളി വണ്ടിയുമായ് വന്നു. അങ്ങിനെ വീട്ടിലെത്തി. ഈ വിവരം അമ്മയെ ആദ്യം അറിയിക്കാന്‍ സജീവന്‍ ചേട്ടന്‍ വേഗം തന്നെ അമ്മയെ വിളിച്ചു..അമ്മായീ ദാ ചെക്കന്റെ കണ്ണ് പോയി വേഗം വന്ന് കാണൂ..
ഞാന്‍ ഓട്ടോയില്‍ നിന്നിറങ്ങി. സജീവന്‍ ചേട്ടന്റെ ഒച്ച കേട്ട് അമ്മ ഇറങ്ങി വന്നു. പിന്നെ കരച്ചിലായി ബഹളമായി..
ഈ ഒന്നരമാസക്കാലം കണ്ണും മൂടി കെട്ടി ഇരിക്കുന്നതായിരുന്നില്ല എന്റെ വിഷമം..ഇത്രയും ദിവസം പാലുംകൊണ്ട് സൊസൈറ്റിയില്‍ പോകാന്‍ പറ്റില്ലല്ലോ എന്നോര്‍ത്തായിരുന്നു!!!

Wednesday, August 1, 2007

ചില പൈങ്ങോടന്‍ കാഴ്ചകള്‍

സുഹൃത്തുക്കളെ...ഇതാ..നമ്മുടെ പൈങ്ങോടിന്റെ ചില ചിത്രങ്ങള്‍. വൈകുന്നേരങ്ങളില്‍ നമ്മള്‍ ഒന്നിക്കാറുള്ള നമ്മുടെ കല്ലേരിപാടവും പനച്ചിക്കല്‍ ചിറയും ഇവിടെ കാണാം. ഒരു പൈങ്ങോടന്‍ കൂടിയായ നന്ദുവാണ് ഈ ചിത്രങ്ങള്‍ എടുത്തത്. നന്ദുവിന്റെ മറ്റു ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക