Monday, May 14, 2007

എന്റെ പാലായനം

2007 ഫെബ്രുവരി ആറാം തിയ്യതി വെളുപ്പിന് 2 മണിക്കാണ് പടഞ്ഞാറേ ആഫ്രിക്കന്‍ പട്ടണമായ കൊണാക്ക്രിയില്‍ ഞാന്‍ 40 ദിവസത്തെ ലീവും കഴിഞ്ഞ് തിരിച്ചെത്തുന്നത്.
വീട്ടില്‍ നിന്നു മൂന്നാം തിയ്യതി പുറപ്പെട്ട ഞാന്‍ ഇവിടെ എത്തുന്നത് ആറാം തിയ്യതിയും. വരുന്ന വഴി ഒരു കണക്ഷന്‍ ഫ്ലൈറ്റ് റദ്ദാക്കിയതിനാല്‍ സെനഗല്‍ എന്ന രാജ്യത്തിന്റെ തലസ്ഥാനമായ ഡക്കാറില്‍ ഒരു ദിവസം തങ്ങേണ്ടതായി വന്നു
എന്റെ സഹപ്രവര്‍ത്തകനായ ശ്രീമാന്‍ കമരാ ഉമറും ഡ്രൈവറായ ഫുര്‍മുവും എയര്‍പോര്‍ട്ടില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഫുര്‍മു ലഗേജെല്ലാം കാറിനകത്ത് എടുത്തു വച്ചു. രാവിലെ ഓഫീസില്‍ കാണാമെന്നു കമര ഉമറിനോട് പറഞ്ഞ് ഞാന്‍ കാറില്‍ കയറി. എയര്‍പോര്‍ട്ടില്‍ നിന്നു 20 മിനിറ്റ് മതി വീട്ടിലെത്താന്‍. വീട്ടിലെത്തിയപാടെ ഞാന്‍ ഉറങ്ങാന്‍ കിടന്നു.
പത്തുമണി വരെ കിടന്നുറങ്ങി. പിന്നീട് ഇവിടെയുള്ള വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെ വിളിച്ച് വീണ്ടും ഇവിടെ കാലുകുത്തിയ വിവരം അറിയിച്ചു. പതിനൊന്നു മണിയായപ്പോള്‍ ഓഫീസിലേക്ക് തിരിച്ചു.
ഇവിടുത്തെ രാഷ്ട്രീയ അന്തരീക്ഷം പൊതുവേ മോശമായികൊണ്ടിരുന്ന സമയമായിരുന്നു . ഒരാഴ്ച മുന്‍പ് മാത്രമാണ് ഇരുപതു ദിവസം നീണ്ടുനിന്ന രാജ്യവ്യാപകമായ സമരം അവസാനിച്ചത്. ഇവിടുത്തെ സമരമെന്നാല്‍ നമ്മുടെ നാട്ടിലെ ഹര്‍ത്താലിന്റെ മറ്റൊരു രൂപം തന്നെ. എല്ലാ മേഖലകളും സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരം!!!.
ഇപ്പോല്‍ നിലവിലുള്ള പ്രധാനമന്ത്രിയെ മാറ്റി സമരം ചെയ്യുന്ന സംഘടന നിര്‍ദ്ദേശിക്കുന്ന വ്യക്തിയെ പ്രധാനമന്ത്രിയാക്കണമെന്നാതാണ് സംഘടനകളുടെ ആവശ്യം. ആ ആവശ്യം പരിഗണിക്കാമെന്ന ഉറപ്പിന്മേലാണ് കഴിഞ്ഞ ആഴ്ച സമരം പിന്‍വലിച്ചത്.
ഓഫീസില്‍ എത്തിയപ്പോഴാണ് അറിയുന്നത് ഏത് നിമിഷവും സമരം പുനരാരംഭിക്കുമെന്ന്!!!. കാരണം ഇതുവരേയും സര്‍ക്കാര്‍ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചിട്ടില്ല.
രണ്ട് ദിവസം കുഴപ്പമില്ലാതെ കഴിഞ്ഞുപോയി. വെള്ളിയാഴ്ചയാണ് അറിയാന്‍ കഴിഞ്ഞത്, തിങ്കള്‍ മുതല്‍ വീണ്ടും സമരം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന്!!!.

സമരം വീണ്ടും ആരംഭിക്കുമെന്നു കേട്ടപ്പോള്‍ ഞാന്‍ ഒന്നു ഭയന്നു. കാരണം മറ്റൊന്നുമല്ല... ഞാന്‍ ഒറ്റക്കാണ് താമസം. ഒരു ഇന്ത്യാക്കാരന്‍ പോലും ഞാന്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ ഇല്ല.
ഏതായാലും തിങ്കളാഴ്ച സമരം ആരംഭിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് വെള്ളിയാഴ്ച ഓഫീസില്‍ നിന്നും വന്നതിനുശേഷം ഞാന്‍ നാളെ വാങ്ങിക്കാനുള്ള സാധനങ്ങളുടെ ഒരു ചെറിയ ലിസ്റ്റ് തയ്യാറാക്കി. ഞാന്‍ ലീവിലായിരുന്നതിനാല്‍ അടുക്കളയില്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല.
ശനിയും ഞായറും ഓഫീസ് അവുധിയാണെങ്കിലും മിക്കവാറും ശനിയാഴ്ചകളില്‍ ഞാന്‍ ഉച്ചവരെ ഓഫീസില്‍ പോകാറുണ്ട്.
ആ ശനിയാഴ്ചയും പതിവുപോലെ ഓഫീസില്‍ പോകാന്‍ തയ്യാറായിക്കൊണ്ടിരുക്കുമ്പോളാണ് എന്റെ സഹപ്രവര്‍ത്തകന്റെ ഫോണ്‍ വരുന്നത്.
“ ബൈജു....സമരം തുടങ്ങി....വാഹങ്ങള്‍ ഒന്നും ഓടുന്നില്ല. മിലിട്ടറി റോഡില്‍ ഇറങ്ങിയിട്ടുണ്ട്. പുറത്തൊന്നും ഇറങ്ങണ്ട.. വീട്ടില്‍ തന്നെ ഇരുന്നോളൂ...”
ദൈവമേ...ചതിച്ചോ....ഇനിയെന്തു ചെയ്യും?......വീട്ടിലാണെങ്കില്‍ അരിയൊഴികെ ബാക്കിയൊന്നും കാര്യമായിട്ടില്ല. ആകെയുള്ളത് ലീവ് കഴിഞ്ഞപ്പോള്‍ കൊണ്ടുവന്ന അച്ചാറും കുറച്ച് അരിപ്പൊടിയും മാത്രമാണ്
ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഉള്ളതുകൊണ്ട് ഓണം പോലെ കഴിയുക തന്നെ. സമരം തുടങ്ങിയതിനാല്‍ നമ്മുടെ കുക്കിനെ ( അവന്റെ പേരാണ് സുമ) ഈ പ്രദേശത്തേക്ക് ഇനി നോക്കണ്ട...
ദിവസങ്ങള്‍ കഴിയുംതോറും സ്ഥ്തിഗതികള്‍ മോശമായിക്കൊണ്ടിരുന്നു. പുറത്ത് മിലിട്ടറിക്കാരുടെ തോക്കുകളുടെ ഗര്‍ജ്ജനം എനിക്ക് കേള്‍ക്കാമായിരുന്നു. നിരവധി കടകളും പെട്രോള്‍ പമ്പുകളും അക്രമികള്‍ കയ്യേറി. എന്റെ സുഹൃത്തിന്റെ ടൂ വീലര്‍ ഷോപ്പില്‍ നിന്ന് നൂറോളം മോട്ടോര്‍ ബൈക്കുകള്‍ അക്രമികള്‍ കൊള്ളയടിച്ചു. അവന്‍ കരഞ്ഞുകൊണ്ട് ഇത് വിളിച്ച് പറഞ്ഞപ്പോള്‍ അവനെ ആശ്വസിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടിയില്ല.
സമരം എട്ട് ദിവസം പിന്നിട്ടു. ഓരൊ ദിവസവും ഞാന്‍ മാറി മാറി ചോറും അച്ചാറും പിന്നെ അച്ചാറും ചോറും കഴിച്ച് ഒരു പരുവമായി.ഈ എട്ട് ദിവസവും ഞാന്‍ പുറത്തിറങ്ങിയിട്ടില്ല. ഞാന്‍ ലീവിനു പോയ സമയത്ത് എന്റെ ടീ.വി ചാനലിന്റെ സബ്സ്ക്രിപ്ഷന്‍ എക്സ്പയറായിപോയിരുന്നു. അതുകൊണ്ട് ടീ.വി. കാണാമെന്നു വെച്ചാല്‍ അതും നടക്കില്ല.. വീട്ടില്‍ ഉണ്ടായിരുന്നു സി.ഡി. കള്‍ വീണ്ടും വീണ്ടും കണ്ട് ഡയലോഗെല്ലാം കാണാപ്പാഠമായി.
അന്നു വൈകുന്നേരം എന്റെ സഹപ്രവര്‍ത്തകന്‍ എന്നെ ഫോണില്‍ വിളിച്ചു

“ ബൈജു...ഇനിയും ഇവിടെ നില്‍ക്കുന്നത് സുരക്ഷിതമല്ല. അതുകൊണ്ട് ബൈജു ഒരു കാര്യം ചെയ്യൂ... നാളെ കുറച്ച് ഇന്ത്യാക്കരുമായി ഒരു ചാര്‍ട്ടേഡ് ഫ്ലൈറ്റ് ഫ്രീടൌണിലേക്ക് ( അയല്‍ രാജ്യമായ സിയാറ ലിയോണിന്റെ തലസ്ഥാനമാണ് ഫ്രീടൌണ്‍) പോകുന്നുണ്ട്. ഞാന്‍ എല്ലാ കാര്യങ്ങളും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അത്യാവശ്യം വേണ്ട സാധനങ്ങളെല്ലാം തയ്യാറാക്കി വെച്ചോളൂ....സമരം കഴിയുന്നതു വരെ നമ്മുടെ ഫീടൌണ്‍ ഓഫീസില്‍ ജോലി തുടരാം. നാളെ ഉച്ചക്ക് വണ്ടി വരും. തയ്യാറായി ഇരിക്കുക”

ഞാന്‍ വേഗം തന്നെ ഡ്രസ്സും മറ്റു സാധങ്ങളുമെല്ലാം കൂടി ഒരു ബാഗില്‍ റെഡിയാക്കി. പിറ്റേ ദിവസം ഉച്ചയായപ്പോള്‍ വണ്ടി വന്നു. ഞാന്‍ ബാഗുമെടുത്ത് വണ്ടിയില്‍ കയറി. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നിര്‍ദ്ദേശപ്രകാരം കുറച്ചു മിലിട്ടറിക്കാര്‍ ഞങ്ങളുടെ വാഹനത്തിന്റെ മുന്നില്‍ സുരക്ഷക്കായി ഉണ്ടായിരുന്നു.
അങ്ങിനെ എയര്‍പോര്‍ട്ടിലെത്തി. ആദ്യമായി ടിക്കറ്റിലാതെ ഫ്ലൈറ്റില്‍ കയറി!!!.
ഫ്ലൈറ്റ് എന്നുപറഞ്ഞാല്‍ ഒരു ചെറിയ ഫ്ലൈറ്റ്. മൊത്തം പതിനഞ്ചു സീറ്റുകള്‍. പതിനഞ്ചു യാത്രക്കാരും ഇന്ത്യാക്കാരായിരുന്നു. എല്ലാവരും തന്നെ ഇവിടുത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഫ്രീടൌണിലോട്ടു പോകുന്നവരായിരുന്നു.
രണ്ട് പൈലറ്റുമാരാണ് ഈ എയര്‍ക്രാഫ്റ്റില്‍ ഉണ്ടായിരുന്നത്. കോക്ക് പിറ്റും യാത്രക്കാര്‍ ഇരിക്കുന്ന സ്ഥലവും ഒരു കര്‍ട്ടന്‍ കൊണ്ടാണ്‍ മറച്ചിരുന്നത്. അങ്ങിനെ യാത്ര ആരംഭിച്ചു.
ചെറിയ ഫ്ലൈറ്റ് ആയതിനാല്‍ വളരെ താഴ്ന്നാണ് ഇത് പറന്നിരുന്നത്. സൈഡ് വിന്‍ഡോയിലൂടെ താഴോട്ടു നോക്കിയാല്‍ ഫ്ലൈറ്റിന്റെ നിഴല്‍ എനിക്ക് കടലില്‍ വ്യക്തമായി കാണാമായിരുന്നു!!!.
അവസാനം ഫ്ലൈറ്റ് ഫ്രീടൌണിലെ ലുന്‍ഗി എയര്‍പോര്‍ട്ടില്‍ എത്തിചേര്‍ന്നു. എല്ലാ യാത്രക്കാരും രണ്ടു പൈലറ്റുമാര്‍ക്കും ഷേക്ക് ഹാന്‍ഡും നല്‍കി നന്ദിയും പറഞ്ഞ് പുറത്തിറങ്ങി.
എയര്‍പോര്‍ട്ടില്‍ നിന്നു മുപ്പത് ദിവസത്തേക്കുള്ള വിസ എന്റെ പാസ്പ്പോര്‍ട്ടില്‍ പതിച്ചു. അതിനുശേഷം ഞാന്‍ എയര്‍പോര്‍ട്ടിനു പുറത്തുകടന്നു.
എന്റെ ഫ്രീടൌണ്‍ ഓഫീസില്‍ നിന്നും അയച്ച ഡ്രൈവര്‍ പുറത്തു നില്‍പ്പുണ്ടായിരുന്നു. ഈ എയര്‍പോര്‍ട്ട് ഒരു ദ്വീപിലാണ് സ്ഥ്തിചെയ്യുന്നത്. കടലിലൂടെ ബോട്ടില്‍ ഏകദേശം ഒരു മണിക്കൂര്‍ സഞ്ചരിക്കണം ടൌണിലെത്താന്‍ . ടൌണിലെത്താന്‍ ആദ്യം ഇവിടെ ഹെലിക്കോപ്റ്റര്‍ സര്‍വ്വീസ് ഉണ്ടായിരുന്നു. പക്ഷേ അതു യന്ത്ര തകരാറു മൂലം ഇപ്പോള്‍ കട്ടപ്പുറത്താണ്.
എയര്‍പോര്‍ട്ടില്‍ നിന്നും മുപ്പത് മിനിറ്റു കൊണ്ട് ഞാന്‍ ഫെറിയെലെത്തി. ബോട്ട് പുറപ്പെടാറായിരിന്നു.
അത്രയും വലിയ ഒരു ബോട്ട് ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുകയായിരുന്നു. ആ ബോട്ടിന് മൂന്ന് നിലകളുണ്ടായിരുന്നു. ഏറ്റവും അടിയലത്തെ നില വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനായിരുന്നു. രണ്ടാമത്തെ നിലയില്‍ ശീതളപാനീയങ്ങളും ബിയറും മറ്റും വിളമ്പുന്ന ഒരു റസ്റ്റോറന്റ്. മൂ‍ന്നാമത്തെ നിലയില്‍ യാത്രക്കാര്‍ക്ക് ഇരിക്കുന്നതിനുള്ള ഇരിപ്പിടങ്ങള്‍.
ആ ബോട്ട് യാത്ര എന്റെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായിരുന്നു. ഞാന്‍ ആദ്യമായിട്ടായിരുന്നു കടലിലൂടെ യാത്ര ചെയ്യുന്നത്
ഞാന്‍ എന്തെങ്കിലും കുടിക്കാം എന്നു കരുതി റസ്റ്റോറന്റിലേക്ക് പോയി. അവിടം ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. ടി.വി.യിലൂടെ വന്നിരുന്ന ആഫ്രിക്കന്‍ ഡാന്‍സിന്റെ ശബ്ദം റസ്റ്റോറന്റ് മുഴുവന്‍ കേള്‍ക്കാമായിരുന്നു.
ഞാന്‍ ബില്ല് പേ ചെയ്ത് മൂന്നാമത്തെ നിലയിലേക്ക് പോയി. അവിടെനിന്നും ചുമന്നു തുടുത്ത അസ്തമന സൂര്യനെ നോക്കി നിന്ന് സമയം പോയതറിഞ്ഞില്ല.
അവസാ‍നം ബോട്ട് ലക്ഷ്യസ്ഥലത്തെത്തിച്ചേര്‍ന്നു. ഞാന്‍ വണ്ടിയില്‍ കയറി. പതിനഞ്ചു മിനിറ്റിനുള്ളില്‍ ഞാന്‍ ഞങ്ങളുടെ ഫ്രീടൌണ്‍ ഓഫീസില്‍ എത്തിച്ചേര്‍ന്നു.
അങ്ങിനെ എന്റെ ഫ്രീടൊണ്‍ യാത്ര അവിടെ ആരംഭിച്ചു!!!.

8 comments:

sreejith said...

Really very very good...touch of SK..keep it up..

കേരളീയം said...

അപ്പോള്‍ സംഭവ ബഹുലം ആയിരുന്നു അല്ലെ ജീവിതം...തിരിച്ച് വരുമ്പോഴെക്കും മറ്റൊരു ഗാന്ധിജി ആകുമൊ? ആ സമരക്കാരോട് ഒരു സന്ധിസംഭാഷണത്തിനു ശ്രമിക്കാമായിരുന്നില്ലേ എന്നു വികട വിചാരം....

അനില്‍ശ്രീ... said...

പൈങ്ങോടന്‍‌ജി...
പോരട്ടെ.. വിവരണം തുടരുമോ അതൊ ഇത്രയും എഴുതി നിര്‍ത്തിയോ...തുടരും എന്നു കണ്ടില്ല...

പൂച്ച സന്ന്യാസി said...

ഒറ്റയടിക്ക് വായിച്ചു, കൊള്ളാം, താനൊരു സംഭവം തന്നെ.

-B- said...

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ അവസരം കിട്ടുന്നതൊരു ഭാഗ്യം തന്നെ. (സഞ്ചരിക്കുന്നവര്‍ക്കല്ലേ അതിന്റെ റിസ്ക് ഉള്ളു. ഹി..ഹി..) വിവരണം വായിക്കാന്‍ നല്ല രസമുണ്ട്. ഇനി ഫ്രീടൌണില്‍ നിന്ന് എങ്ങോട്ട് പാലായനം ചെയ്തുന്നുള്ള കഥയും കൂടി എഴുതൂ.

nandakumar said...

pyngodans-le eattavum nalla post.. Realy touching.. language-um kollam. very good. Continue cheythaal nannayirunnu. al the best da.

രാജന്‍ വെങ്ങര said...

നല്ല രസമായി വായന.ഒറ്റയടിക്കു വായിച്ചു.ഇതിന്റെ ബാക്കി ഇനിയും തുട്ര്‍ന്നെഴുതുമല്ലോ..ഒരു പൈങ്ങോടായനം എന്ന പേരില്‍ ബാക്കി വരും എന്നു തന്നെ പ്രതീക്ഷിക്കട്ടെ..
സ്നേഹപൂര്‍വ്വം.

മരമാക്രി said...

പൈങ്ങോടന്‍ എഴുത്തു നിര്‍ത്തണം. ഞാന്‍ തുടങ്ങി.